കവിത
തിരികെത്തരാനൊന്നുമില്ല,കനൽ തിന്ന
കരളിലിനിപ്പാടാനുമില്ല
അരികിൽ നിൽക്കനാരുമില്ല തലചായ്ച്ചു
മടിയിൽ മയങ്ങാനാരുമില്ല
എരിവെയിൽ മുറ്റിക്കനത്തൊരു വീഥിതൻ
നെറുകിൽ ഫണം വിരിച്ചാടുന്നു സൂര്യൻ
മകുടിയും പുള്ളുവൻപാട്ടുമില്ല,നെഞ്ചി-
ലുരുകുമൊരു കണ്ണീർക്കനപ്പു മാത്രം
ഇരുളുമാകാശവുംചുവടിൽനിന്നിഴതെറ്റി-
യൊഴുകും മണൽത്തരിക്കുളിരും കിനാക്കളും
തിരികെയെത്തുമ്പോളൊഴിഞ്ഞ ഭിക്ഷാപാത്ര-
മുടിയനെത്തേടി തനിച്ചിക്കുമ്പോൾ
കവിതയായോരോ നെടുവീർപ്പിനൊപ്പവും
കടൽകടന്നെത്തുന്നു കനവുകൾ കാഴ്ചകൾ
വ്ൃണിതവേനൽപ്പനിക്കെടുതിയിൽ രാവിൻ്റെ
കുളിരുമായെത്തുന്നു നിനവുകൾ നോവുകൾ
ചുറ്റിലും കാണുന്നതൊക്കെയും പൊയ്മുഖം
പൊയ്കാലിലത്രേ നടക്കുന്നു നമ്മളും
സ്നേഹിച്ചൊരാളെ മരക്കുരിശേറ്റുവാൻ
ശീലിച്ചുപോയ മനുഷ്യ ബന്ധങ്ങളേ
നോവിച്ചു നേരിൻ നിലവറയ്ക്കുള്ളിൽ നാം
ജീവിച്ചുപോകാൻ വിധിച്ചദൈവങ്ങളേ
പോവുകയാണു പരസ്പരം കൊല്ലുവാ-
നാവാതെ മണ്ണിൻ മടിത്തട്ടിലേക്കു ഞാൻ

എ.ആർ. നന്ദഗോപൻ
989515502
Discover more from Akshara Magazine
Subscribe to get the latest posts sent to your email.

