രാജ്യാന്തരബന്ധങ്ങളെ ശിഥിലീകരിക്കുന്ന യാങ്കി ഭീകരത മൂന്നാം ലോകമഹായുദ്ധത്തിനുള്ള വഴി തുറക്കലോ?
ഏതൊരു മനുഷ്യന്റെയും ഏറ്റവും സുരക്ഷിതമായ ഇടം എന്ന് കരുതുന്നത് സ്വന്തം വസതിയാണ്. ഒരു രാജ്യത്തിൻ്റെ ഭരണാധികാരിക്ക് ആ രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഭരണം നടത്തുന്നതിനും അദ്ദേഹത്തിന് സുരക്ഷിതമായി താമസിക്കുന്നതിനും വസതികൾ നൽകാറുണ്ട്. വെനസ്വേല പ്രസിഡൻ്റെ മറുഡോയ്ക്ക് താമസിക്കുന്നതിന് നൽകിയ വസതിയിൽ നിന്ന് അദ്ദേഹത്തിനെയും സഹധർമ്മിണി യേയും രാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മറ്റൊരു രാജ്യത്തിൻ്റെ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ മേലുള്ള കടന്നുകയറ്റമാണ്.
ഒരു രാജ്യത്തെ ഭരണകൂടത്തെ തെരഞ്ഞെടുക്കാനും ഉപേക്ഷിക്കാനും ഉള്ള അധികാരം ആ രാജ്യത്തെ ജനങ്ങളുടെ മാത്രം അവകാശമാണ്. മറ്റൊരു രാജ്യം അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അന്താരാഷ്ട്ര തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമാണ്. എന്നാൽ അമേരിക്ക വിവിധ രാജ്യങ്ങളിൽ അവരുടെ കോപ്റേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണകൂടങ്ങളെ അട്ടിമറിച്ചുകൊണ്ട് അവിടുത്തെ പൊതുമുതൽ കൊള്ളയടിക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാഖിൽ അധിനിവേശം നടത്തുന്നതിന് അമേരിക്ക ലോകത്തോട് പറഞ്ഞത് അവിടെ രാസായുധം സൂക്ഷിച്ചിരിക്കുന്നു എന്നാണ്. എന്നാൽ ആ രാജ്യത്ത് ഭരണാധികാരിയെ അട്ടിമറിച്ചുകൊണ്ട് അധിനിവേശം നടത്തി ഒരു രാസായുധവും അവിടെനിന്ന് കണ്ടെത്തുവാൻ കഴിഞ്ഞില്ല. ആ രാജ്യത്തിൻ്റെ സാമൂഹിക അവസ്ഥ തന്നെ താറുമാറാക്കി. അഫ്ഗാനിസ്ഥാനിൽ കടന്നുകയറ്റം നടത്തിക്കൊണ്ട് തീവ്രവാദത്തെ എതിർക്കാനാണ് ശ്രമിക്കുന്നത് എന്നു പറഞ്ഞു കൊണ്ട് ആ രാജ്യത്തെ ഭരണകൂടത്തെ അട്ടുമറിച്ച് ജനങ്ങളുടെ സാമൂഹ്യ അവസ്ഥയെ താറുമാറാക്കുകയും പട്ടിണിയിലേക്ക് ആ രാജ്യത്തെ കൂപ്പുകുത്തിക്കുന്നതിനും ഇടയാക്കി. ഇങ്ങനെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിൽ സ്പർദ്ധകൾ ഉണ്ടാക്കി അവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിനും അവരുടെ ആയുധങ്ങൾ നിർബാധം വില്പന നടത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഇത്തരത്തിലുള്ള അതിക്രമങ്ങളിലൂടെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാത്തിനെയും ലാഭകണോടുകൂടി മാത്രം വീക്ഷിക്കുന്ന സമീപനമാണ് അവർക്കുള്ളത്. അവിടെ മാനുഷിക മൂല്യങ്ങൾക്കോ മനുഷ്യാധ്വാനത്തിനോ യാതൊരു തരത്തിലുള്ള വിലയും കൽപ്പിക്കുന്നില്ല. അമേരിക്കൻ അധിനിവേശത്തിനെതിരെ വിയറ്റ്നാം ജനതയുടെ ചെറുത്തുനിൽപ്പ് എല്ലാ രാജ്യങ്ങൾക്കും പ്രചോദനമാകട്ടെ.
സോവിയറ്റ് യൂണിയൻ്റെ തകർച്ചയാണ് ലോക പോലീസ് എന്ന നിലയിലേക്ക് അമേരിക്കയെ മാറ്റി തീർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഇന്ത്യ, ക്യൂബ അടക്കമുള്ള പല രാജ്യങ്ങളുടെ മേൽ കടന്നു കയറ്റത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായപ്പോൾ അതിനെ ചെറുക്കുവാൻ പ്രാപ്തമാക്കിയത് സോവിയറ്റ് യൂണിയൻ്റെ ഇടപെടലുകളാണ്. സോഷ്യലിസ്റ്റ് ചേരികളുടെ പതനമാണ് മുതലാളിത്ത ചേരിയുടെ വളർച്ചയ്ക്കും വികാസത്തിനും ഇടയാക്കിയിട്ടുള്ളത് .മാനവികതയും, ജനാധിപത്യം, സോഷ്യലിസ്റ്റ് കാഴ്ചപ്പാടും സമൂഹത്തിൽ ഉണ്ടായെങ്കിൽ മാത്രമേ കോപ്പറേറ്റുകളുടെ താല്പര്യങ്ങളെ ചെറുക്കുവാൻ സാധിക്കു.